മംഗള എക്സ്പ്രെസ്സിൽ കയറി യൂറോപ്പിലേക്ക്

വിവരണം – Nazeem Kottalath.

കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് നിന്ന് ചെക് റിപ്പബ്ലിക്ക്, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഹംഗറി, ഓസ്ട്രിയ, സ്പെയിൻ, ഫ്രാൻസ്, നെതർലൻഡ്‌സ്‌, ഡെൻമാർക്ക്‌, നോർവേ, ജർമ്മനി എന്നീ രാജ്യങ്ങളിലേക്ക് ഞാൻ ഒരു സോളോ യാത്ര നടത്തിയിരുന്നു. ചെലവ് ചുരുക്കി നടത്തിയ 35 ദിവസത്തെ ഈ യാത്രയിലെ എല്ലാ അനുഭവങ്ങളും ഒരൊറ്റ പോസ്റ്റിൽ എഴുതുന്നത് പ്രയോഗികമല്ലാത്തതു കൊണ്ട് അനുഭവങ്ങൾ ഭാഗങ്ങളായി എഴുതാം.

കഴിഞ്ഞ നവംബറിൽ രാജസ്ഥാനിലേക്കും തുടർന്നു ഗുജറാത്ത് കച്ചിലെ ധവള മരുഭൂമിയിലേക്കും സുഹൃത്തും ഫോട്ടോഗ്രാഫറുമായ അഫ്‌ലഹിന്റെ കൂടെ ഒരു യാത്ര നടത്തിയിരുന്നു. ആ യാത്രക്കിടയിലാണ് അവന്റെ സഹോദരൻ ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിൽ ആണ് പഠിക്കുന്നതെന്ന് ഞാൻ അറിയുന്നത്. ഒന്നു രണ്ടു വർഷം കൊണ്ട് പണം സ്വരൂപിച്ചു നമുക്കു യൂറോപ്പിൽ പോകണം എന്നും അവിടെ പോവുകയാണെങ്കിൽ സഹോദരന്റെ റൂമിൽ താമസിക്കാമെന്നും അവനാണ് എന്നോട് പറയുന്നത്. ഒഴുക്കൻ മട്ടിൽ അവൻ പറഞ്ഞ ആ ആഗ്രഹം ആണ് യൂറോപ്പ് എന്ന മറ്റൊരു ലോകത്തേക്ക് പോകുന്നതിനെ കുറിച്ച് എന്നെ ഇരുത്തി ചിന്തിപ്പിച്ചത്.

യൂറോപ്യൻ യൂണിയനിലെ 26 രാഷ്ട്രങ്ങളിലേക്കു ഒരു വിസ മതി എന്നറിഞ്ഞപ്പോൾ എത്ര മനോഹരമായ ആചാരം എന്ന് ശരിക്കും പറഞ്ഞു പോയി! ഫ്ലൈറ്റ് ടിക്കറ്റ് നോക്കിയപ്പോ ഡൽഹിയിൽ നിന്ന് ഓഫറും ഉണ്ടായിരുന്നു. അഫ്‌ലഹിനോട് വിളിച്ചു കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് ഒരു യൂറോപ്പ് യാത്ര നടത്താൻ പറ്റിയ സാഹചര്യത്തിലല്ല അവൻ എന്ന് പറഞ്ഞു. മറ്റു ഒന്ന് രണ്ടു സുഹൃത്തുക്കൾ വരാമെന്ന് പറഞ്ഞെങ്കിലും അവർക്കും പല കാരണങ്ങളാൽ ഒഴിയേണ്ടി വന്നു. ഒറ്റയ്ക്കു പോകുന്നത് തന്നെയാണ് നല്ലതെന്ന് പിന്നെ എനിക്ക് തോന്നി.

ദിവസങ്ങളോളം ഗവേഷണം നടത്തി പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റും യാത്രാ പദ്ധതിയും തയ്യാറാക്കി വിസക്ക് അപ്ലൈ ചെയ്തു കാത്തിരുന്നു. 5200 രൂപയാണ് വിസയുടെ ചെലവ്. ഡൽഹിയിലും എറണാകുളത്തുമൊക്കെയുള്ള VFS centre വഴി അപേക്ഷിക്കാം. അപ്ലൈ ചെയ്യുന്ന എല്ലാവർക്കും കിട്ടുന്ന ഒന്നല്ല ഷെങ്കൺ (Schengen) വിസ. മാത്രമല്ല, നമ്മുടെ ഇന്ത്യൻ പാസ്സ്പോർട്ടിന്റെ അവസ്ഥയും ദയനീയമാണ്. ഉഗാണ്ട, ഭൂട്ടാൻ എന്നീ അവികിസിത രാഷ്ട്രങ്ങളുടെ പാസ്സ്പോർട്ടിനേക്കാളും റാങ്കിങ് (global power index) കുറവാണ് നമ്മുടെ പാസ്സ്പോർട്ടിന്.

എനിക്കൊരു ജോലി ഇല്ലാത്തത് കൊണ്ടും ഇപ്പോഴത്തെ പാസ്സ്പോർട്ടിൽ വേറെ യാത്ര റെക്കോർഡ്‌സ് ഒന്നും ഇല്ലാത്തതു കൊണ്ടും വിസ റിജെക്ട് ആകുമെന്ന് നല്ല പേടിയുണ്ടായിരുന്നു. എന്നാലും ചില പൊടികൈകൾ ഒക്കെ പ്രയോഗിച്ചത് കൊണ്ട് പ്രതീക്ഷ ഉണ്ടായിരുന്നു. പ്രതീക്ഷ തെറ്റിയില്ല, ഏഴാം നാൾ വിസ വന്നു. അപ്പോഴാണ് അറിയുന്നത് പ്രാഗിലുള്ള അഫ്‌ലഹിന്റെ സഹോദരൻ നാട്ടിലേക്കു വന്നെന്ന്! അങ്ങനെയാണ് ഞാൻ കൗച്സർഫിങ് (couchsurfing) ഒന്ന് പരീക്ഷിക്കാമെന്ന് വിചാരിക്കുന്നത്. സഞ്ചാരികൾക്കു തദ്ദേശീയരുടെ കൂടെ സൗജന്യമായി താമസിക്കാൻ പറ്റുന്ന ഒരു യാത്രാ പ്ലാറ്റ്‌ഫോം ആണ് കൗച്സർഫിങ്.

ഫെബ്രുവരി 2ന് മംഗള എക്സ്പ്രസിന് ഡൽഹിയിലേക്കു ട്രെയിൻ കേറി. ഡൽഹിയിൽ നിന്ന് ഒമാൻ എയറിൽ മസ്കറ്റ്, ഫ്രാങ്ക്ഫർട്ട് വഴിയായിരുന്നു പ്രാഗിലേക്കുള്ള ഫ്ലൈറ്റ്. യൂറോപ്പിലുള്ള യാത്രകൾക്ക് അവിടത്തെ പൊതു ഗതാഗത സംവിധാനങ്ങളും Flixbus, Regiojet എന്നീ ബസുകളും ട്രെയിനും കാർ ഷെയറിങ് വെബ്സൈറ്റുകളെയുമാണ് ആശ്രയിച്ചത്. വിലകുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റ്സ് ലഭ്യമായിരുന്നെങ്കിലും ഫ്ലൈറ്റ് ഒന്നും എടുത്തില്ല. രണ്ടു കാരണങ്ങളുണ്ട്, ഒന്ന് സിറ്റിയിൽ നിന്ന് എയർപോർട്ടിലേക്കുള്ള ബസ് ചാർജ് ഫ്ലൈറ്റ് ടിക്കറ്റിനേക്കാളും അധികമായിരിക്കും. രണ്ട്, ബസ് ആയാൽ രാത്രി സുഖമായി ഉറങ്ങി യാത്ര ചെയാം. ഓർഡിനറി KSRTC യിലും HRTCയിലുമൊക്കെ രാത്രി ഇരുന്നുറങ്ങി യാത്ര ചെയ്യുന്ന നമ്മൾക്കാണോ വോൾവോയിലും സ്കാനിയയിലും ഉറക്കം കിട്ടാൻ ബുദ്ധിമുട്ട്! വൈഫൈയും പവർ ഔട്ലെറ്റും വാഷ്‌റൂമും ഒക്കെ ഉള്ള ബസുകളാണ് എല്ലാം. റോഡ് ആണെങ്കിൽ വേൾഡ് ക്ലാസ്.

കോഴിക്കോട്ടും ഡൽഹിയിലും ഒക്കെയായി ഞാൻ കൗച്സർഫിങിൽ വിദേശികളായ സഞ്ചാരികളെ ഹോസ്റ്റ് (host) ചെയ്തിട്ടുണ്ടെങ്കിലും അതിഥിയായി (guest) ഒരു പരിചയവും ഇല്ലായിരുന്നു. പക്ഷേ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട്, പോകുന്ന എല്ലാ സ്ഥലങ്ങളിലും എന്നെ സ്വീകരിക്കാൻ തയ്യാറായി കൗച്സർഫേർസ് ആയിട്ടുള്ള തദ്ദേശീയർ വന്നു! ചില സ്ഥലങ്ങളിൽ രണ്ടും മൂന്നും പേരു വരെ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ബാക്ക്പാക്കർസ് മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു വളരെ കുറവായതു കൊണ്ട് അവിടെ ഇന്ത്യക്കാരൻ ആയത് എനിക്ക് ഗുണം ചെയ്തു. രണ്ടു രാത്രി ഒഴികെ ബാക്കി എല്ലാ രാത്രികളിലും തദ്ദേശീയരുടെ കൂടെയാണ് താമസിച്ചത്. എന്റെ യാത്ര അവിസ്മരണീയമാക്കിയതും ഇവരാണ്. 23 മുതൽ 68 വരെ വയസ്സുള്ളവരുടെ കൂടെ താമസിച്ചു, അവരുടെ ഭക്ഷണം കഴിച്ചു, അവരുടെ കൂടെ അവരുടെ സ്ഥലങ്ങൾ കണ്ടു, അവരുടെ ജീവിതം ചെറുതായിട്ട് ആണെങ്കിലും ജീവിച്ചു.

കോഴിക്കോട് നിന്ന് ചെക് റിപ്പബ്ലിക്ക്, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഹംഗറി, ഓസ്ട്രിയ, സ്പെയിൻ, ഫ്രാൻസ്, നെതർലൻഡ്‌സ്‌, ഡെൻമാർക്ക്‌, നോർവേ, ജർമ്മനി എന്നീ രാജ്യങ്ങളിലേക്ക് ഞാൻ നടത്തിയ 35 ദിവസത്തെ സോളോ യാത്രക്ക് എനിക്ക് ചിലവായത് ഒരു ലക്ഷത്തിൽ താഴെ രൂപയാണ്. യൂറോപ്പ്യൻ യാത്രയുടെ ചിലവ് ചുരുക്കാൻ ഞാൻ നടത്തിയ പൊടികൈകൾ ആണ് ഈ പോസ്റ്റിൽ പറയുന്നത്.

യൂറോപ്പിൽ റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കുകയാണെങ്കിൽ നമ്മുടെ ബജറ്റ് ഒക്കെ താളം തെറ്റും. രാഷ്ട്രവും സ്ഥലവും റെസ്റോറന്റുള്ള ഭാഗവും ഒക്കെ ആശ്രയിച്ചിരിക്കും അവിടത്തെ ഭക്ഷണത്തിന്റെ വില. എയർപോർട്ടിലും ടൂറിസ്റ്റുകൾ അധികമുള്ള സ്ഥലങ്ങളിലുമൊക്കെ വില ഇരട്ടിയായിരിക്കും. ചില സ്ഥലങ്ങളിൽ റെസ്റ്റോറന്റിൽ ഇരുന്ന് കഴിക്കുന്നതിന്റെ അത്ര വില വരില്ല പാർസൽ (takeaway) ആണെങ്കിൽ. ചിലവ് ചുരുക്കി ഭക്ഷണം കഴിക്കാൻ ഞാൻ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങൾ താഴെ പറയാം.

1. സൂപ്പർമാർക്കറ്റ് – Aldi, Billa, Coop, Dia, Franprix, Lidl, Migros തുടങ്ങിയ ബജറ്റ് സൂപ്പർ മാർക്കറ്റുകളിലൊക്കെ കഴിക്കാൻ പാകമായ (ready to eat) വിഭവങ്ങൾ ഉണ്ടായിരിക്കും. ബ്രെഡുകളും ഡോനട്ടുകളും ക്രോയിസ്സൻറ്സും സാൻവിച്ചും ചോറും കറിയും ഒക്കെയായിട്ട് പല സ്ഥലങ്ങളിലും പലതായിരിക്കും. സാൻവിച് ആണെങ്കിൽ ഏകദേശം 2 യൂറോ (160 INR) ആയിരിക്കും വരുക. രണ്ടര യൂറോക്ക്‌ Coop ഇൽ നിന്ന് വാങ്ങിയ ചോക്ലേറ്റ് സ്പ്രെഡ് ആണ് ഞാൻ ഒരു മാസത്തേക്ക് ബ്രെഡിന്റെ കൂടെ പ്രാതൽ ആയി കഴിച്ചത്. നിങ്ങളെ താമസസ്ഥലത്തു അടുക്കള ഉണ്ടെങ്കിൽ സാധനങ്ങൾ വാങ്ങി ഭക്ഷണം പാകം ചെയ്യുന്നത് ആകും ഉത്തമം.

എല്ലാ സൂപ്പർമാർക്കറ്റുകളും ബജറ്റ് അല്ല. Monoprix, 7 Eleven തുടങ്ങിയവയൊക്ക വില കൂടിയതാണ്. ചോറ് ആണെങ്കിൽ പറ്റുമെങ്കിൽ ആദ്യം കുറച്ചു കഴിച്ചു നോക്കുന്നത് നന്നായിരിക്കും, വേവ് കുറഞ്ഞതാണ് ചില സ്ഥലങ്ങളിൽ ലഭ്യമായിരിക്കുക. മതപരമായ കാരണങ്ങളാൽ ഏതെങ്കിലും ഇറച്ചി കഴിക്കാത്തവർ ആണെങ്കിൽ മാംസം എതാണെന്ന് ആദ്യം ഉറപ്പു വരുത്തുക.

2. മക്‌ഡൊണാൾഡ്‌സ് – മക്‌ഡൊണാൾഡ്സിൽ ഒരു യൂറോ‌ക്ക് സാൻവിച് ലഭിക്കും. വലുപ്പവും നിലവാരവും അനുസരിച്ചു അതു 10 യൂറോ വരെ ഉയരാം. അവിടെയിരുന്ന് കഴിക്കുന്നതിനും പാർസലിനും ഒരേ വിലയാണോ എന്ന് ഉറപ്പു വരുത്തുക. നോർവേയിലെ ഓസ്ലോയിൽ മക്ഡൊണാൾഡ്സിൽ പാർസലിന് വില കുറവ് ആയിരുന്നു. പാർസൽ ഓർഡർ ചെയ്തിട്ടു അവിടെയിരുന്ന് കഴിക്കുകയാണ് ഞാൻ ചെയ്തത്.

യൂറോപ്പിൽ കുറഞ്ഞ വരുമാനമുള്ളവരുടെ ഇഷ്ട റെസ്റോറന്റ് ആണ് മക്‌ഡൊണാൾഡ്‌സ്. ചില സ്ഥലങ്ങളിൽ ഹോംലെസ്സ് ആയിട്ടുള്ളവർ വന്ന് വിശ്രമിക്കുന്നതും ഉറങ്ങുന്നതുമൊക്കെ കണ്ടിരുന്നു. സൗജന്യ വാഷ്‌റൂം ഉപയോഗിക്കാനും ആൾക്കാർ വരുന്നതുകാണാം.

3. സ്ട്രീറ്റ് ഫുഡ് – ചില സ്ഥലങ്ങളിൽ അവരുടേതായ ചില വിഭവങ്ങൾ വിലകുറവിൽ ലഭിക്കും. ബെർലിനിൽ ഡോണർ കബാബും ഷവർമയും (3.50 യൂറോ) ആംസ്റ്റർഡാമിൽ ഡച്ച് പൊട്ടറ്റോ ഫ്രൈസും (4 യൂറോ) ഒക്കെ ഉദാഹരണം.

ബെർലിനിൽ പുറമെ നിന്നുള്ളവരിൽ അധികവും തുർക്കികളും റഷ്യക്കാരുമാണ്. 1950 – 1970 കാലഘട്ടത്തിൽ കെട്ടിട നിർമാണ മേഖലയിലേക്ക് ജോലി ചെയ്യാൻ വന്ന തുർക്കികൾ പിന്നെ അവിടെ തന്നെ തങ്ങുകയായിരുന്നു. അവരുടെ തനത് വിഭവങ്ങളാണ് കബാബും ഷവർമയും.

ചിലവ് കുറഞ്ഞ ഭക്ഷണശാലകളെ പറ്റി അവിടെ പോകാൻ സാധ്യതയുള്ള അടിസ്ഥാന വർഗക്കാർ ആയ തദ്ദേശീയരോട് ചോദിക്കുന്നതും നന്നായിരിക്കും. ഹംഗറിയിലെ ബുഡപെസ്റ്റിൽ ഉച്ചഭക്ഷണ സമയത്തു അവശരായ വയോധികരും തൊഴിലാളികളും ഒരേ കെട്ടിടത്തിലേക്ക് തുടർച്ചയായി കയറുന്നത് കണ്ടു അവിടേക്കു കയറി നോക്കിയപ്പോഴാണ് Prime Falatok എന്ന എടുക്കുന്ന ഭക്ഷണത്തിന്റെ തൂക്കത്തിന് മാത്രം വില ഈടാക്കുന്ന ഭക്ഷണശാല കണ്ടത്. കുടിവെള്ളം കടകളിൽ വിലയേറിയതാണ്. എന്നാൽ ടാപ്പുകളിൽ വരുന്ന വെള്ളം അധികവും കുടിക്കാൻ പറ്റിയത് തന്നെയാണ്. കാലി കുപ്പി കൈയിൽ കരുതി റീഫിൽ ചെയ്യുകയാണ് ഞാൻ ചെയ്തത്.

വിമാനടിക്കറ്റ് ഒമാൻ എയറിന്റെ വെബ്‌സൈറ്റിൽ നിന്നാണ് ബുക്ക് ചെയ്തത്. യൂറോപ്പിലെ യാത്രക്ക് Flixbus, Regiojet എന്നീ ബസുകളും ട്രെയിനും ബ്ലാബ്ലാ കാർ പോലുള്ള കാർ ഷെയറിങ് വെബ്സൈറ്റുകളെയുമാണ് ആശ്രയിച്ചത്. വിലകുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റ്സ് ലഭ്യമായിരുന്നെങ്കിലും ഫ്ലൈറ്റ് ഒന്നും എടുത്തില്ല. രണ്ടു കാരണങ്ങളുണ്ട്, ഒന്ന് സിറ്റിയിൽ നിന്ന് എയർപോർട്ടിലേക്കുള്ള ബസ് ചാർജ് ഫ്ലൈറ്റ് ടിക്കറ്റിനേക്കാളും അധികമായിരിക്കും. രണ്ട്, ബസ് ആയാൽ രാത്രി സുഖമായി ഉറങ്ങി യാത്ര ചെയാം. വൈഫൈയും പവർ ഔട്ലെറ്റും വാഷ്‌റൂമും ഒക്കെ ഉള്ള ബസുകളാണ് എല്ലാം. റോഡ് ആണെങ്കിൽ വേൾഡ് ക്ലാസ്.

തദ്ദേശീയർക്കു സഞ്ചാരികളെ സ്വന്തം വീടുകളിൽ താമസിപ്പിക്കാനും സഞ്ചാരികൾക്കു തദ്ദേശീയരുടെ കൂടെ സൗജന്യമായി താമസിക്കാനും പറ്റുന്ന യാത്രാ പ്ലാറ്റ്‌ഫോം ആണ് കൗച്സർഫിങ്. “If you are not paying for it, you become the product” എന്നത് പോലെ സഞ്ചാരികളുടെ അനുഭവങ്ങളും അറിവുകളും സംസ്കാരങ്ങളും അറിയാൻ വേണ്ടിയാണ് തദ്ദേശീയർ അവരെ സ്വീകരിക്കുന്നത്. അതല്ലാതെ സൗജന്യമായി കിടക്കാനൊരിടം മാത്രം അനേഷിക്കുന്നവരെ സ്വീകരിക്കാൻ ആരും താത്പര്യപ്പെടുകയില്ല. ചുരുങ്ങിയ സമയം കൊണ്ട് തദ്ദേശീയ സംസ്കാരം അറിയാൻ ഇതിലും മികച്ച മാർഗമില്ല.

തീർത്തും അപരിചിതമായ യൂറോപ്പ്യൻ ഭൂഖണ്ഡത്തിലേക്കു വിമാനം കയറുമ്പോൾ എനിക്കുണ്ടായിരുന്ന ഏക ധൈര്യവും കൗച്സർഫിങ് ആയിരുന്നു. റിവ്യൂ സിസ്റ്റത്തിലാണ് കൗച്സർഫിങ് പ്രവർത്തിക്കുന്നത്. ഉപയോഗ്താക്കൾക്കു പരസ്പരം റിവ്യൂ പോസ്റ്റ് ചെയാം. നല്ല അഭിപ്രായം ഉള്ളവർ പോസിറ്റീവ് റഫറൻസും മോശം അഭിപ്രായം ഉള്ളവർ നെഗറ്റീവ് റഫറൻസും ആണ് ഇടേണ്ടത്. പ്രൊഫൈൽ ചെക്ക് ചെയ്തു റഫറൻസുകളിലൂടെ ആളെ മനസലാക്കിയാണ് അവരെ സ്വീകരിക്കണോ അല്ലെങ്കിൽ അവരുടെ കൂടെ താമസിക്കണോ എന്ന് തീരുമാനിക്കേണ്ടത്. മുൻപ് ആരെയെങ്കിലും നിങ്ങൾ ഹോസ്റ്റ് ചെയ്തിട്ടുണ്ടെകിൽ നിങ്ങൾ യാത്ര ചെയ്യുമ്പോൾ തദ്ദേശീയർ നിങ്ങളെ ഹോസ്റ്റ് ചെയ്യാനുള്ള സാധ്യത കൂടും.

കൗച്സർഫിംഗിലൂടെ കുറെ സൗഹൃദങ്ങളാണ് എനിക്ക് ലഭിച്ചത്. ഇറ്റലിയിലെ സ്പ്രെസിയാനോയിൽ ഞാൻ താമസിച്ചിരുന്നത് റോബർട്ടോ- ഡാനിയേല എന്നീ വൃദ്ധ ദമ്പതികളുടെ കൂടെയായിരുന്നു. കോഴിക്കോട് ഉള്ള എന്റെ ഗ്രാമത്തെ ഓർമപെടുത്തും വിധമായിരുന്നു സ്പ്രെസിയാനോയും. അവരുടെ ഗ്രാമത്തിലെ സ്കൂളിൽ നടക്കുന്ന ജോർജോ പെർലാസ്ക അനുസ്മരണ ചടങ്ങിലേക്ക് എന്നെയും ക്ഷണിച്ചു. പെർലാസ്കയുടെ മകൻ മുഖ്യാതിഥി ആയിരുന്ന ചടങ്ങ് ഇറ്റാലിയൻ ഭാഷയിൽ ആയിരുന്നു എങ്കിലും ഡാനിയേല എനിക്ക് വേണ്ടി ഞാൻ ചോദിക്കാതെ തന്നെ ഇംഗ്ലീഷിലേക്കു തർജമ ചെയ്തു തന്നു. രണ്ടാം ലോകയുദ്ധ കാലത്ത് 5218 ജൂതന്മാരെ നാസികളിൽ നിന്ന് രക്ഷിച്ച ജോർജോ പെർലാസ്കയെ കുറിച്ച് വളരെ ആവേശത്തോടെയാണ് അവർ എന്നോട് സംസാരിച്ചത്. ചടങ്ങിനു ശേഷം അവരുടെ സഹോദരിക്കും കൂട്ടുകാർക്കുമെല്ലാം അവർ എന്നെ പരിചയപെടുത്തിയത് വളരെ അഭിമാനത്തോടെയാണ്. എന്നെ കുറിച്ചും വീട്ടുകാരെ കുറിച്ചും അവർ ആവേശത്തോടെ ചോദിച്ചറിഞ്ഞു.

വൃദ്ധ ദമ്പതികളെ കൂടാതെ അവരുടെ വീട്ടിൽ രണ്ട് അംഗങ്ങൾ കൂടെയുണ്ട്; പക്ഷേ അവർ മനുഷ്യരല്ല, മൃഗങ്ങളാണ്. കീക്ക, ഹാരോഷ് എന്നീ ഓമന പേരുകളിൽ വിളിക്കപ്പെടുന്ന രണ്ട് ശ്വാനന്മാർ. മനുഷ്യർക്ക് ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് വളർത്തുമൃഗങ്ങൾക്കും യൂറോപ്യർ നൽകുന്നത് എന്ന് എനിക്ക് തോന്നി. ഗ്രാമത്തിൽ നടക്കുന്ന ഉത്സവം കാണാൻ അവരുടെ സുഹൃത്തുക്കളായ ദമ്പതികൾ വന്നിരുന്നു. ഇറ്റാലിയൻ വംശജരായ അവരുടെ ദത്തു പുത്രൻ എന്റെ സമപ്രായക്കാരനായ ഒരു ആഫ്രിക്കൻ വംശജനായ മുസ്ലിമാണ്. കാശ് കുറെ മുടക്കി ഹോട്ടൽ മുറി വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നു എങ്കിൽ ഈ അനുഭവങ്ങൾ ഒന്നും എനിക്ക് ലഭിക്കില്ലായിരുന്നു. എന്റെ തെറ്റായ മുൻവിധികൾ തിരുത്താൻ ആയതും യൂറോപ്യൻ ജീവിതങ്ങളെ നേരിട്ടനുഭവിച്ചറിയാൻ സാധിച്ചതുമെല്ലാം ഹോട്ടൽ ഒഴിവാക്കി വീടുകളിൽ താമസിച്ചത് കൊണ്ടാണ്.