സിനിമകളും സെൻസർ ബോർഡ് സർട്ടിഫിക്കറ്റുകളും – അറിയേണ്ടതെല്ലാം

എഴുത്ത് – അശ്വിൻ കെ.എസ്.

ഇന്ത്യൻ സിനിമകൾ എല്ലാം കടന്നു പോകുന്ന ഒരു വൻ കടമ്പയാണ് സെൻസറിങ്..അതായത് ഒരു സിനിമ ഏതൊക്കെ വിഭാഗത്തിൽ പെട്ടവർക്ക് തിയറ്ററിൽ പോയി കാണാം, കാണാതിരിക്കാം എന്ന് തീരുമാനിക്കുന്ന പ്രക്രീയ. നമ്മുടെ മലയാള സിനിമകൾക്കും ഇത് ബാധകമാണല്ലോ. പണ്ടുകാലം മുതലേ ബീ ഗ്രേഡ് സിനിമകൾക്ക് ആയിരിക്കും ആദ്യമായി ” എ പടം ” എന്ന് നമ്മൾ മലയാളികൾ പറഞ്ഞു തുടങ്ങിയത്. മലയാളിയുടെ ആ ഒരു കെട്ട് ഇന്നും വിട്ടുമാറിയിട്ടില്ല. ഇന്ന് ഒരു സിനിമയ്ക്ക് ” എ സെര്ടിഫികറ്റ് ” കിട്ടിയാൽ ഭൂരിഭാഗം ആളുകളും ചോദിക്കുക എന്താണ് അതിൽ സീൻ എന്നാണു അല്ലെങ്കിൽ ആരാണ് നായികാ എന്നാണ്.. ഈ ധാരണകൾ കൊണ്ട് ഒരുപാട് മലയാള സിനിമകൾ തകർന്നു പോയിട്ടുണ്ട്.

 

ഭാരതത്തിൽ ബ്രിട്ടീഷ്‌ സർകാരിന്റെ ഭരണ കാലത്ത് നിലവിൽ കൊണ്ടുവന്ന സിനിമാട്ടോഗ്രാഫ് ആക്ട്‌ പ്രകാരം അതാത് പ്രവിശ്യകളിലെ ചലച്ചിത്രങ്ങളെ നിയന്ത്രിക്കാനാണ് സെൻസർ ബോർഡ്‌ രൂപീകരിച്ചത്. അക്കാലത്ത് ബ്രിട്ടീഷ്‌ സർക്കാരിനെതിരെ നിർമ്മിക്കുന്ന ഏതൊരു ചലച്ചിത്രവും സെൻസർ ചെയ്തു വിലക്കലായിരുന്നു ഈ ബോർഡിന്റെ ഏക ഉദ്ദേശ്യം.

ഇന്ന് ഭാരതസർക്കാറിന്റെ കീഴിലുള്ള ഇൻഫർമേഷൻ & ബ്രോഡ്‌‌കാസ്റ്റിങ്ങ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. സെൻസർ ബോർഡ് എന്ന് പൊതുവേ അറിയപ്പെടുന്ന ഈ സ്ഥാപനം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ എന്നിവ പോലുള്ള പൊതുപ്രദർശനം ആവശ്യപ്പെടുന്ന ദൃശ്യമാധ്യമങ്ങൾക്ക് 1952 ലെ സിനിമാട്ടോഗ്രാഫ് ആക്റ്റിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അർഹമായ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

അച്ചടിമാധ്യമങ്ങളെ അപേക്ഷിച്ച് കൂടുതൽ മനസ്സിനെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന മാദ്ധ്യമം എന്ന നിലയിൽ ചലച്ചിത്രങ്ങളെ സെൻസർ ചെയ്യേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി. ഒരു ചെയർപേഴ്സണും അതിനു കീഴിൽ അനൗദ്യോഗികാംഗങ്ങളും എന്നതാണ് സെൻസർ ബോർഡിന്റെ ഘടന. അംഗങ്ങളെ കേന്ദ്രസർക്കാർ നിയമിക്കുന്നു. മുംബൈയിൽ പ്രധാനകേന്ദ്രവും മറ്റ് ഒമ്പത് നഗരങ്ങളിൽ പ്രാദേശികകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.

സെൻസർ സർട്ടിഫിക്കറ്റുകൾ ചലച്ചിത്രങ്ങൾക്കു മാത്രമല്ല ബാധകമായിട്ടുള്ളത്. തിയേറ്ററുകളിൽ നമ്മുടെ മുന്നിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളും, ഹ്രസ്വ ചിത്രങ്ങളും എല്ലാം ഈ സർട്ടിഫിക്കേഷനിലുള്ളിലാണ്. കൂടാതെ റിലീസിനു മുൻപ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമാ ട്രെയിലറുകൾക്കു വരെ സർട്ടിഫിക്കറ്റ് കാണാം.

ഇത്തരം സർട്ടിഫിക്കറ്റുകളിൽ അതാതു ചിത്രങ്ങളുടെ കോപ്പിറൈറ്റ്, നമ്പറിംഗ്, ഫില്മിന്റെ നീളം എന്നീ വിവരങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തുന്നു. ഇനി ഇന്ത്യൻ സിനിമയ്ക്ക് സാധാരണ കൊടുക്കാറുള്ള സെൻസർ സർട്ടിഫിക്കേഷനും അതിന്റെ ഡീറ്റൈലും ഒന്ന് നോക്കാം.

U/A – 12 വയസ്സിൽ താഴെയുള്ളവർക്ക് മാതാപിതാക്കളുടെ അകമ്പടിയോടെ കാണാവുന്ന സിനിമ (ചെറിയ തോതിൽ അശ്ലീലവും, കുറച്ചു കഠിനമായ വയലൻസും പെർമിറ്റെഡ് ആണ്, തെറിവിളികൾ മ്യൂട്ട് / ബീപ്പ് ഇട്ടു റിലീസ് ചെയ്യാം).

U – എല്ലാ തരം പ്രേക്ഷകർക്കും ധൈര്യത്തോടെ കാണാം എന്ന സർട്ടിഫിക്കേഷൻ. കഠിനമായ വയലൻസും മൈൽഡ് ആയ അശ്ലീല രംഗങ്ങളും പെർമിറ്റഡ് ആണ്. ഈ രംഗങ്ങളുടെ ദൈർഖ്യം കുറവായിരിക്കണം, ഒരുപാട് തവണ ഇത്തരം രംഗങ്ങൾ ഉണ്ടാവാനും പാടില്ല

A – 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് മാത്രം കാണാവുന്ന സിനിമ. കഠിനമായ ഭാഷ(തെറിവിളികൾ), കഠിനമായ അശ്ലീലരംഗങ്ങൾ, മയക്കുമരുന്ന് പോലുള്ള വസ്തുക്കളുടെ അമിതമായ ഉപയോഗം അടങ്ങുന്ന ദൃശ്യങ്ങൾ, വിവാദപരമായ വിഷയങ്ങൾ പ്രമേയമാക്കുന്ന സിനിമകൾ (മതം, രാഷ്ട്രീയം, ഏതെങ്കിലും ഒരു നടന്ന സംഭവം) തുടങ്ങിയവ ‘എ’ സർട്ടിഫികേഷനിൽ വരും. ടീവീ ടെലികാസ്റ്റിനായി റീ സർട്ടിഫൈ ചെയ്യപ്പെടും.

ഇതു കൂടാതെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം കാണുവാനുള്ള സർട്ടിഫിക്കേഷനും ഉണ്ട്. ‘S’ എന്നാണു ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് സർട്ടിഫൈ ചെയ്യുന്നത്. ഉദാഹരണത്തിന് ഡോക്ടർമാർക്ക് മാത്രം കാണുവാൻ സാധിക്കുന്ന ചില ചിത്രങ്ങൾ.

ഇത്തരം സർട്ടിഫിക്കേഷനുകൾക്ക് ഇക്കാലത്തു വിലയുണ്ടെന്ന് കരുതുന്നുണ്ടോ ?  ഇനിയെനിക്ക് ചോദിക്കാനുള്ളത് ഈ സർട്ടിഫിക്കേഷൻ പാലിക്കപ്പെടുന്നുണ്ടോ എന്നാണു. A പടങ്ങൾക്ക് 18 വയസിനു താഴെയുള്ളവരെ തടയുന്നുണ്ടോ ? ഉണ്ടെങ്കിൽ തന്നെ ഏതെങ്കിലും അശ്ലീല സിനിമകൾ കാണുന്നതിൽ നിന്നായിരിക്കും തടയുന്നത്.. മൾട്ടിപ്ളെക്സുകളിലെ ഓൺലൈൻ ബുക്കിങ് സമയത് എ സർട്ടിഫൈഡ് സിനിമയാണെങ്കിൽ ഐ ഡീ പ്രൂഫ് നിർബന്ധം എന്ന് എഴുതി കാണിക്കാറുണ്ട്.. പക്ഷെ ആരെയും തടയുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. “കമ്മട്ടിപ്പാടം” എന്ന സിനിമ കുടുംബപ്രേക്ഷകർ അതായത് അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബപ്രേക്ഷകർ തിയറ്ററിൽ കണ്ടതാണ്. “ടിയാൻ” എന്ന സിനിമയുടെ ക്യൂവിലും ഇതുപോലുള്ളവരെ കാണുവാൻ സാധിക്കും.

ഇവരൊക്കെ സെൻസർ സർട്ടിഫിക്കേഷൻ അറിഞ്ഞു കാണുവാൻ വരുന്നവരല്ല.. ഒരു വൈകുന്നേരം കറക്കവും കഴിഞ്ഞു സിനിമയ്ക്ക് കയറുന്നവരാണ്.. വൃത്തിയുള്ള പോസ്റ്ററും അതിൽ മലയാളത്തിലെ മുൻനിര നടന്മാരെയും കണ്ടാൽ ഇവർ സിനിമയ്ക്ക് കയറും.. ഇത്തരം സിനിമകളുടെ പോസ്റ്ററിൽ “എ” എന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ടെങ്കിലും അതും പറഞ്ഞു ആളുകൾ കാണാതിരിക്കുന്നില്ല. ആരും 18 വയസ്സിൽ താഴെയുള്ളവരെ തടയുന്നുമില്ല.

ലോകത്തെ മിക്ക രാജ്യങ്ങളിലും ഈ “റേറ്റിങ് സിസ്റ്റം’ നിലവിലുണ്ട്. അവിടെയെല്ലാം ഇന്ത്യയിലെപ്പോലെ ‘എ’, ‘യു.എ.’ ,’യു’ എന്നീ പ്രയോഗങ്ങൾക്ക് പകരം ‘ആർ’, ‘പി.ജി.’ ,’ജി’ തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. ‘ആർ’ റേറ്റിങ് ഉള്ള ചിത്രം കാണാനെത്തുന്നവരുടെ പ്രായം ഐ.ഡി. കാർഡു കാണിച്ചു തെളിയിച്ചതിനു ശേഷമേ അവരെ തിയേറ്ററിലേക്ക് കടത്തിവിടുകയുള്ളൂ. അതായത് നമ്മുടെ എ സർട്ടിഫിക്കറ്റാണ് അവരുടെ ‘ആർ’ എന്നു സാരം. സ്റ്റാർ മൂവീസ് പോലുള്ള ഇംഗ്ലീഷ് മൂവീ ചാനലുകളിൽ സിനിമകൾ തുടങ്ങുന്നതിനു മുൻപായി ഇത്തരം സർട്ടിഫിക്കറ്റുകൾ കാണിക്കാറുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ സിനിമയുടെ ഏറ്റവും പഴക്കം ചെന്ന ഒരു ഏർപ്പാട് ആണ് സെൻസറിങ് എന്നാണു ഇപ്പോൾ പൊതുവെയുള്ള ആക്ഷേപം. ഇനി നാളെ ഒരു പയ്യനെ ” A ” സർട്ടിഫൈഡ് സിനിമ കാണുന്നതിൽ നിന്ന് തടഞ്ഞാൽ അവനു ഉടനെ മൊബൈൽ എടുത്ത് ഒന്ന് സേർച്ച് ചെയ്‌താൽ ആ സിനിമയടക്കം അതിൽ കിട്ടും.. ടെക്‌നോളജി അത്രെയും വളർന്നു കഴിഞ്ഞു.. ശരിക്കും സെൻസർ ചട്ടങ്ങൾ തിരുത്തേണ്ട സമയം ആയി എന്ന് തോന്നുന്നില്ലേ .. അല്ലെങ്കിൽ ഇത് കർശനമായി പാലിക്കപ്പെടണം എന്ന് തോന്നുന്നില്ലേ .. ഇത് രണ്ടുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെയൊരു ഏർപ്പാട് എന്നാണു സിനിമാപ്രേമികൾ ചോദിക്കുന്നത്.

ചില വിവരങ്ങൾക്ക് കടപ്പാട്  : യദു വിജയകൃഷ്ണൻ, ജനം ടിവി.