കേരളത്തില്‍ നിന്ന് ഹോളണ്ട് വരെ മഹീന്ദ്ര വാനില്‍ ഒരു യാത്ര

കേരളത്തിൽ നിന്നും ഹോളണ്ട് വരെ റോഡ് മാർഗ്ഗം സഞ്ചരിച്ച ദമ്പതികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇതൊക്കെ ആർക്കും സാധിക്കും എന്നാണ് ചിന്തയെങ്കിൽ ഒന്നുകൂടി കേട്ടോളൂ. ഇവർ യാത്ര ചെയ്തത് മഹീന്ദ്രയുടെ പഴയ ഒരു മാക്സി കാബ് വാനിലായിരുന്നു. അതും ആറ്റിങ്ങൽ രജിസ്ട്രേഷനിൽ ഉള്ളത്. കെ എല്‍ 16 ബി 28 എന്ന നമ്പറില്‍ ഉള്ള ഈ 2004 മോഡല്‍ മാക്സി കാബ് കേരളത്തില്‍ നിന്നും 13,560 കിലോമീറ്റര്‍ ഓടിയാണ് ഹോളണ്ടില്‍ യാത്ര അവസാനിപ്പിച്ചത്.

കേരളത്തിൽ നിന്ന് ഹോളണ്ടിലേക്കൊരു പ്രചോദനം സൃഷ്ടിച്ച അത്ഭുതകരമായ റോഡ് യാത്ര… 4 മാസം, 13560 കിമീ ദൂരം താണ്ടിയ സാഹസികതയാത്ര. നെതര്‍ലന്‍ഡ്‌സ്‌ സ്വദേശികളായ ഡേറിക്കും ഭാര്യ പൌലിനുമാണ് ഈ വാഹനത്തില്‍ കേരളത്തില്‍ നിന്നും റോഡ്‌ മാര്‍ഗം സഞ്ചരിച്ച് ഹോളണ്ടില്‍ എത്തിയത്. ‘ബ്രിംഗ് ആസ് ഹോം’ എന്ന പേരില്‍ ഇരുവരും ആരംഭിച്ച യാത്രയാണ് അവസാനം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

ലോകമെമ്പാടുമുള്ള ഓൺലൈൻ ട്രാവൽ ഗ്രൂപ്പുകളിൽ ചർച്ച ചെയ്യപ്പെട്ട ഒരു യാത്രയാണിത്. ഇതിലെ അഭിമാനിക്കാവുന്ന പ്രത്യേകത എന്തെന്നാൻ കേരളത്തിനും മലയാളികൾക്കും ഇന്ത്യക്കും മഹീന്ദ്ര എന്ന ബ്രാൻഡിനും അഭിമാനിക്കാവുന്ന കാര്യങ്ങൾ ഉണ്ട് ഈ യാത്രയിൽ എന്നതാണ്. KL 16 റജിസ്ട്രേഷൻ മഹീന്ദ്ര വാൻ മഞ്ഞിൽ പുതച്ച് കിടക്കുന്ന ഒരൊറ്റ കാഴ്ച മതി മലയാളികൾക്ക് ‘അഭിമാനിക്കാൻ… ലോകമെമ്പാടുമുള്ള യാത്രാ പ്രേമികൾ അത്ഭുതത്തോടെ ആശ്ചര്യത്തോടെ നോക്കി കണ്ട യാത്ര…. ഇന്ത്യൻ ബ്രാൻഡ് വാഹനങ്ങളെ പുച്ഛത്തോടെ വീക്ഷിച്ചവർക്കുള്ള മറുപടി…

യാത്രയ്ക്ക് ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ജോലി രാജിവെച്ചശേഷം ലോകം ചുറ്റുവാന്‍ ഇറങ്ങിതിരിച്ചത്. ജോലി വീട് എന്നിങ്ങനെ തിരക്കഥ പോലെ നീങ്ങുന്ന ജീവിതം മടുത്ത ഇരുവര്‍ക്കും അതില്‍ നിന്ന് രക്ഷനേടാന്‍ അതിയായ ആഗ്രഹം ജനിക്കുന്നു. ഇത് അവരെ കൊണ്ടുചെന്നെത്തിച്ചത് അതിമനോഹരമായ ഒരു സാഹസികതയിലേക്കും. പ്രവചനാതീതമായ ജീവിതത്തെ പ്രണയിച്ച ഇരുവരും സാമൂഹിക നിയന്ത്രണങ്ങളെ ഒഴിവാക്കി ജീവിതം സാഹസിക പൂർവ്വം ജീവിക്കാൻ തീരുമാനിച്ച് ഇരുവരും 2015 ലെ ഒരു ജുലായ് മാസം പര്യടനം തുടങ്ങി ഇന്ത്യയില്‍ എത്തുന്നതിനു മുന്‍പ് ഇരുവരും നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിരുന്നു. ഇവിടങ്ങളിലൊക്കെ അവരെ എതിരേറ്റത് നയനമനോഹരങ്ങളായ സ്ഥലങ്ങളും വിവിധ സംസ്‌കാരങ്ങളും മനുഷ്യരുമൊക്കെയായിരുന്നു. കൂടാതെ ഒരുപാട് ജീവിത പാഠങ്ങളും. അതിനുശേഷമാണ് ഇരുവരും തിരിച്ചു നാട്ടിലേയ്ക്ക് പോകുവാന്‍ ഇത്തരം ഒരു വഴി കണ്ടുപിടിച്ചത്.

തിരികെയുള്ള യാത്രയ്ക്ക് തങ്ങളുടെ കയ്യിലുള്ള കാശ് മുഴുവന്‍ കൊടുത്ത് ഒരു വാന്‍ വാങ്ങുക, അതില്‍ റോഡ്‌ മാര്‍ഗ്ഗം തിരികെ ഹോളണ്ടില്‍ എത്തുക അതായിരുന്നു ഇരുവരുടെയും ലക്ഷ്യം. കയ്യില്‍ വണ്ടിക്ക് ഡീസല്‍ അടിക്കാന്‍ പോലും കാശില്ലാതിരുന്ന ഇരുവരും തുടര്‍ന്നാണ്‌ ബ്രിംഗ് ആസ് ഹോം എന്ന പേരില്‍ പദ്ധതി തയ്യാറാക്കിയത്. ഇതിനെ തുടര്‍ന്ന്‍ ഒരു ഫേസ്ബുക്ക് പേജും ഇവര്‍ നിര്‍മ്മിച്ചു. തങ്ങള്‍ക്ക് നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണം എന്ന് ഇവര്‍ പേജിലൂടെ ലോകത്തോട്‌ ആവശ്യപ്പെട്ടു. അത് 50, 100, 1000 എത്ര രൂപയായാലും കുഴപ്പമില്ല നിങ്ങളുടെ ഓരോ സഹായവും തങ്ങളുടെ വീട്ടിലേയ്ക്കുള്ള ദൂരം കുറയ്ക്കും എന്ന് അവര്‍ പറയുന്നു.

നാല് വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസം എങ്കിലും തിരികെയുള്ള യാത്രയാണ് തങ്ങളെ കൂടുതല്‍ അടുപ്പിച്ചത് എന്ന് ഇരുവരും പറയുന്നു. ഗംഗാ നദിയുടെ സമീപത്ത് വെച്ച് ഡേറിക്ക് പൌലിനെ ചെയ്യുവാന്‍ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. കല്ല്യാണം ‘ഓള്‍ഡ് ഫാഷനെന്ന്’ പറഞ്ഞ് നടന്ന പോളിന്‍ ഇതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ഇന്ത്യ, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ കടന്ന് ഇന്തോനേഷ്യയിലെ ബാലിയില്‍ വച്ച് 2015 ഡിസംബര്‍ 12 ന് ലളിതമായി ഇരുവരുടെയും വിവാഹവും നടന്നു. നാല് മാസം കൊണ്ടാണ് ഇരുവരും തിരികെ ഹോളണ്ടില്‍ എത്തിയത്. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാന്‍ , ഇറാന്‍, തുര്‍ക്കി തുടർന്ന്‌ യൂറോപ്പില്‍ എത്തിച്ചേര്‍ന്നു. യാത്രയില്‍ മരുഭൂമിയിലും ഹിമാലയത്തിലും പോലും വാഹനം യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാക്കിയില്ല എന്ന് ഡേറിക്കും സാക്ഷ്യപ്പെടുത്തുന്നു.

യൂറോപ്പിലുള്ള പല യുവാക്കളുടേയും ഹരമാണ് ആറും 10 ഉം മാസങ്ങൾ നീണ്ട് നിൽക്കുന്ന ലോക യാത്രകൾ.. ഹിമാലയത്തിന്റെ പല ഭാഗങ്ങളിലും എൻഫീൽഡിൽ ചുറ്റി കറങ്ങിയ ഇവർ ആദ്യം തീരുമാനിച്ചത് ഒരു എൻഫീൽഡ് ബുള്ളറ്റ് വാങ്ങി അതിൽ ഹോളണ്ടിലേക്ക് മടങ്ങാനായിരുന്നു. പക്ഷെ 4 മാസത്തോളം നീളുന്ന ബുള്ളറ്റ് യാത Pauline താൽപ്പര്യപ്പെട്ടില്ല… അവിടെ നിന്നാണ് വാൻ എന്ന മാർഗ്ഗം തിരഞ്ഞെടുത്തത്. അവസാനം തമിഴ്‌നാട്ടിലെ മധുരയിൽ നിന്നാണവർ കേരള രജിസ്ട്രേഷനിലുള്ള ഈ വാൻ കണ്ടെത്തിയത്. മൂന്ന് മാസത്തോളം എടുത്തു നിയമപരമായി അവർക്കീ വാഹനത്തിന്റെ പേപ്പർ ശരിയാക്കി എടുക്കാൻ… അതു വരെ അവർ കേരളത്തിലെ ഒരു ആശ്രമത്തിൽ തങ്ങി..

‘ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം’ രൂപയ്ക്കാണ് ഇവർ ഈ വാൻ വാങ്ങിയത്. വാഹനം വാങ്ങിയ ഇരുവരും കുറച്ചു മിനുക്കുപണികള്‍ നടത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്. കേട്ടവര്‍ എല്ലാം ഇവര്‍ യാത്രയ്ക്ക് തിരഞ്ഞെടുത്ത വാഹനം കണ്ടു അന്തംവിട്ടു എന്നതാണ് സത്യം. സമാന്തര സര്‍വീസ് നടത്താനും, സ്കൂള്‍ കുട്ടികള്‍ക്ക് പോകുവാനും മറ്റുമാണ് മലയാളികള്‍ ഈ വാഹനം ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ദൂരയാത്രകള്‍ക്ക് ഏറ്റവും മികച്ച വാഹനങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന മലയാളികള്‍ക്ക് ഒരേസമയം അത്ഭുതവും അഭിമാനവുമായി മാറിയിരിക്കുകയാണ് ഈ കെ എല്‍ 16 ബി 28 എന്ന നമ്പറില്‍ ഉള്ള ഈ 2004 മോഡല്‍ മഹിന്ദ്രാ മാക്സി കാബ് വാന്‍.

അവർ ഹോളണ്ടിലെത്തുന്നതിന് തലേന്ന് മഹീന്ദ്ര അഡ്വെൻചറിന് അയച്ച കത്താണ് ഈ യാത്രയിലെ വഴിത്തിരിവ്.. അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം 4 മാസം മുൻപ് കേരളത്തിൽ നിന്ന് അവർ വാങ്ങിയ 2004 മോഡൽ മാക്സി ക്യാബിൽ കേരളത്തിൽ നിന്ന് യാത്ര തിരിച്ച അവർ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ കടന്ന് പാകിസ്ഥാനിൽ പ്രവേശിച്ച് ഇറാനും ടർക്കിയും കടന്ന് യൂറോപ്പിൽ പ്രവേശിച്ചു.. വിവിധ സംസ്കാരങ്ങൾ കണ്ടറിഞ് മഴയും മഞ്ഞും മരുഭൂമിയും ഹിമാലയവും കടന്ന് അപകടം പിടിച്ച പ്രദേശങ്ങൾ താണ്ടിയ സാഹസികത തന്നെയാണിത്.. മുൻപ് മറ്റൊരാളും ഒരു പക്ഷെ പരീക്ഷിക്കാൻ ശ്രമിക്കാത്ത പാത.യാത്ര മനോഹരമായിരുന്നെന്നും മഹീന്ദ്ര നമ്പർ വണ്ണാണെന്നും അവർ പറഞ്ഞ് വക്കുന്നു സന്തോഷപൂർവ്വം.

ഡിസംബർ 21 ന് അവർ ഹോളണ്ടിലെത്തിച്ച മഹീന്ദ്ര വാൻ ഹോളണ്ടിലെ ചിലർക്കവർ വിറ്റതായി ഫേസ് ബുക്കിലൂടെ അറിയിച്ചു. പുതിയ യാത്രകൾക്ക് വേണ്ടി പണം സ്വരൂപിക്കാൻ വേണ്ടിയാകാം.ഇന്ത്യയിൽ നിന്നുള്ള പലരും ഈ വണ്ടിക്കായി അവരെ സമീപിച്ചിരുന്നു. 2017 ഏപ്രിലിൽ ഈ ദമ്പതികൾക്ക് ഒരു മകൻ പിറന്നു. ജൂണ എന്നാണു ഇവർ മകന് പേരിട്ടിരിക്കുന്നത്. മകൻ ജനിച്ച വിശേഷം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലും ഇന്ത്യയെയും കേരളത്തെയും മഹീന്ദ്ര വാനിനെയുമൊക്കെ അവർ ഓർക്കുന്നുണ്ട് എന്ന് വ്യക്തം.

ചൈനയും പാകിസ്ഥാനും ചുറ്റും നിൽക്കുന്നതിനാൽ ഇത്തരം നീണ്ട റോഡ് ട്രിപ്പുകൾ ഇന്ത്യക്കാർക്ക് എളുപ്പമല്ല അത്ര പരിചിതവുമല്ല. പക്ഷെ ഇന്ത്യക്ക് പ്രതീക്ഷകൾ പകർന്ന് കൊണ്ട് നോർത്ത് ഈസ്റ്റ് വഴി മ്യാൻമർ കടന്ന് തായ്ലൻഡ് മലേഷ്യ എന്നീ രാജ്യങ്ങളിലെക്ക് 2020 ഓടെ റോഡ് ട്രിപ്പുകൾ സാധ്യമാകുന്ന വിധം ഹൈവേകൾ തയ്യാറാക്കപ്പെടുന്നുണ്ട്… കാത്തിരിക്കാം. ഇന്ത്യക്കാർക്ക് സുപരിചിതമല്ലാത്ത ക്രൗഡ് ഫണ്ടിങ്ങിലൂടെ യാത്രക്കുള്ള പണം കണ്ടെത്തിയ ഇവരുടെ യാത്ര നാളെ മാസങ്ങൾ നീളുന്ന റോഡ് ട്രിപ്പുകൾക്ക്‌ മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കും പ്രചോദനമായേക്കാം… അടുത്ത തലമുറ യാത്രകൾ ഭൂഖണ്ഡാനന്തര റോഡ് യാത്രകളുടേതാകാം.

കടപ്പാട് – മലയാളി വിഷൻ, സഞ്ചാരി, വിവിധ മാധ്യമങ്ങൾ.