മുഖം മിനുക്കി കളർഫുള്ളായി നമ്മുടെ സ്വന്തം കോഴിക്കോട് ബീച്ച്

കോഴിക്കോടിനെ കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചും മിഠായിതെരുവും മാനാഞ്ചിറയും കുറ്റിച്ചിറയും തളിയുമെല്ലാം. ഒരു സഞ്ചാരി എന്ന നിലയിൽ ഇവയുടെയൊക്കെ മനോഹാരിത എന്നും ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന് മുൻപ് വരെ എല്ലാ വൈകുന്നേരങ്ങളിലും ഐസ് ഒരതിയും ഉപ്പിലിട്ടതും തട്ടുകടകളുമായി വലിയ ആൾത്തിരക്കുണ്ടായിരുന്ന ബീച്ച്, ലോക്ക്ഡൗൺ കാലയളവിൽ ഒട്ടേറെ മാറ്റങ്ങളോടെ പുതുമോടിയിലെത്തിയിരിക്കുകയാണ്.

നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി ആലേഖനം ചെയ്തിരിക്കുന്നു. കോഴിക്കോടിന്റെ സാംസ്‌കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീര്‍, എസ്കെ പൊറ്റക്കാട്, എംഎസ് ബാബുരാജ്, എംടി വാസുദേവന്‍ നായര്‍, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ചിത്രങ്ങളും ഇവയിലുണ്ട്.

മിശ്കാല്‍ പള്ളിയും കുറ്റിച്ചിറയും തകര്‍ന്ന കടല്‍പ്പാലവും ഉരു നിര്‍മ്മാണവും ഐസ് ഒരതിയും ബിരിയാണിയും ഉപ്പിലിട്ടതുമെല്ലാം നേരില്‍കാണുന്ന പോലെ കാഴ്ചക്കാര്‍ക്ക് ചിത്രങ്ങളിലൂടെ കാണാന്‍ സാധിക്കും.

ഇതോടൊപ്പം തന്നെ മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേതിന് സമാനമായ ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്ക് ബീച്ചില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിലാണ് നവീകരണം നടത്തിയത്. നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു.

മരത്തടിയിലുള്ള ചവറ്റുകുട്ടകള്‍ ബീച്ചില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങള്‍, ഭക്ഷ്യ കൗണ്ടര്‍, ഭിന്നശേഷി റാമ്പുകള്‍, വഴിവിളക്കുകള്‍, ലാന്‍ഡ്സ്‌കേപ്പിങ്, നിരീക്ഷണ ക്യാമറകള്‍ തുടങ്ങിയവയാണ് പ്രധാന ഘടകങ്ങള്‍. ശിലാസാഗരം ബീച്ചിലെ ഭീമന്‍ ചെസ് ബോര്‍ഡ്, പാമ്പും കോണിയും തുടങ്ങിയവ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും കോഴിക്കോട് ബീച്ചിനെ വ്യത്യസ്തമാക്കുന്നു.

ഈ മനോഹാരിതയെ ഇതുപോലെ തന്നെ നിലനിർത്തുക എന്ന ചുമതലയാണ് ഇനി നമ്മൾ ഓരോരുത്തർക്കുമുള്ളത്. കോവിഡ് സാഹചര്യത്തിൽ മാറ്റം വന്നതിന് ശേഷമാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുക. കോവിഡിന്റെ പ്രതിസന്ധിയെല്ലാം കഴിയുമ്പോൾ ഈ സൗന്ദര്യം നുകരുവാൻ നമുക്ക് ഒത്തുകൂടാം. കോഴിക്കോട് ജില്ലയുടെ പൈതൃകവും അതിന്റെ സൗന്ദര്യവും ഇതിലും ഭംഗിയാക്കാൻ നമുക്കൊരുമിച്ച് കൈകോർക്കാം. കോഴിക്കോട്ടുകാർക്ക് അഭിവാദ്യങ്ങൾ.

ചിത്രങ്ങൾക്ക് കടപ്പാട് – Afsal Afsu.