ആനവണ്ടിയിൽ മൈസൂരിലേക്ക് ഒരു കിടിലൻ മഴക്കാലയാത്ര

വിവരണം – James Thomas Kalapurackal.

മഴ ഒരു അനുഭൂതിയാണ്…വികാരമാണ്. മഴയ്ക്ക് ഒരു താളമുണ്ട്, ഭാവമുണ്ട്, ആരെയും വശീകരിക്കുന്ന ഒരു സൗന്ദര്യമുണ്ട്. വരണ്ടുണങ്ങിയ ഭൂമിയുടെ മടിത്തട്ടിലേക്ക് പെയ്തിറങ്ങുമ്പോൾ ചിലപ്പോഴൊക്കെ രൗദ്രഭാവം പൂണ്ട് കലിതുള്ളി പെയ്യാറുണ്ടെങ്കിലും മിക്കപ്പോഴും നല്ല ഓർമകളാണ് അവൾ നമുക്ക്
സമ്മാനിക്കുക. മഴ കഴിഞ്ഞാൽ ഭൂമി കൂടുതൽ സുന്ദരിയാകും. പാതിതുറന്ന ജനാലയിലൂടെ കോരിച്ചൊരിയുന്ന മഴയുംനോക്കി ഒരു കട്ടൻകാപ്പിയും കുടിച്ചു അങ്ങനെ ഇരുന്നാൽ മനസ്സിൽ ഓർമകളുടെ ഒരു വർഷകാലം തന്നെ പെയ്തൊഴിയും.

അങ്ങനെ പുറത്തേക്കു നോക്കി നിന്ന് മഴ ആസ്വദിക്കുന്നതിനിടയിൽ വാട്സാപ്പ് ഗ്രൂപ്പിൽ രാഹുൽ ഇട്ട പോസ്റ്റ് ഓർമ വന്നു. ഗുണ്ടൽപേട്ടിൽ ഇപ്പോൾ സൂര്യകാന്തിപ്പൂക്കളുടെ സീസൺ ആണ്. കണ്ണെത്താദൂരത്ത് നീണ്ടുകിടക്കുന്ന മഞ്ഞക്കടൽ. രണ്ടു ആഴ്ചകൂടി കഴിഞ്ഞാൽ ആ നയനമനോഹരമായ കാഴ്ച വെറും ഓർമയായി മാറും. പോകുന്നെങ്കിൽ ഇപ്പോൾ പോകണം. സമയവും സാഹചര്യവും ഒത്തുവന്നിട്ട് പോകാൻ ഇരുന്നാൽ അത് നടക്കില്ല എന്ന സത്യം മുൻ അനുഭവങ്ങൾ പഠിപ്പിച്ചിട്ടുള്ളതാണ്.

“അപ്പൊ പിന്നെ എങ്ങനാ കാര്യങ്ങൾ ?……പോകുവല്ലേ?…..” രാഹുലിനെ വിളിച്ചു കാര്യങ്ങൾ ഒന്നുടെ ഉറപ്പിച്ചു. പോകാനുള്ള റൂട്ടും കാണാനുള്ള സ്ഥലങ്ങളും ഏകദേശം ഒരു ധാരണയുണ്ടായിരുന്നു. ദീർഘദൂര യാത്രകൾക്ക് എന്നും നമ്മുടെ KSRTC ക്ക് തന്നെയാണ് മുൻഗണന കൊടുക്കാറ്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. പാലായുടെ കൊമ്പൻ ATC 256 സൂപ്പർ ഡീലക്‌സ് തന്നെ നമ്മുടെ പടക്കുതിര. നേരത്തെ തന്നെ സീറ്റ് റിസേർവ് ചെയ്യാൻ നോക്കിയെങ്കിലും നടന്നില്ല. രണ്ടും കല്പിച്ചു ഞങ്ങൾ മൂന്നുപേർ (ഞാൻ, രാഹുൽ, ബേസിൽ) രാത്രിക്കു രാത്രി 9 : 30 pm ന് വണ്ടി കയറി.

തൊടുപുഴയിൽനിന്നും ഗുണ്ടല്പെട്ടുവരെയുള്ള ടിക്കറ്റ് എടുത്തു. ഭാഗ്യമെന്നുപറയട്ടെ സീറ്റ് കിട്ടി. ഏറ്റവും പിറകിലായിരുന്നു സീറ്റ്. അത് ഞങ്ങളെ കുറച്ചു നിരാശപ്പെടുത്തി. നമ്മുടെ ഒരു പ്ലാനിങ് അനുസരിച്ച് KSRTC യുടെ മുൻപിലുള്ള 2A , 5W, 6A സീറ്റുകൾ കിട്ടിയെങ്കിലേ കാര്യമുള്ളൂ. അതിനൊരു കാരണവുമുണ്ട്. നമ്മുടെ വണ്ടി പോകുന്നത് ഗുഡല്ലൂർ – തെപ്പക്കാട് – മുതുമല നാഷണൽ പാർക്ക് – ബന്ദിപ്പൂർ നാഷണൽ പാർക്ക് – ഗുണ്ടൽപേട്ട് – മൈസൂർ റൂട്ടിലാണ്. വന്യമൃഗങ്ങളെ കണ്ട് വനഭംഗിയും ആസ്വദിച്ച് യാത്ര ചെയ്യണമെങ്കിൽ മുൻപിലുള്ള സീറ്റ് തന്നെ കിട്ടണം. റിസേർവ് ചെയ്യാതെ ആ സീറ്റ് തന്നെ കിട്ടണം എന്ന് പറഞ്ഞു ഗുസ്തിപിടിച്ചിട്ടു കാര്യം ഇല്ലല്ലോ. തെപ്പക്കാട് എത്തുന്നതുവരെ പാതി ഉറങ്ങിയും എഴുന്നേറ്റിരുന്നും സമയം കളഞ്ഞു. നാടുകാണി ചുരമൊക്കെ നമ്മുടെ കൊമ്പൻ നല്ല കൂളായി കയറി ഇറങ്ങി.

ക്രത്യം 5 മണിക്ക് തെപ്പക്കാട് ഫോറെസ്റ് ചെക്പോസ്റ്റിൽ വണ്ടിയെത്തി. ഇനി 6 മണിക്കേ ചെക്‌പോസ്റ് തുറക്കൂ. അത് വരെ ഒരു ചായ ഒക്കെ കുടിച്ച് ഇരിക്കാം എന്ന് വിചാരിച്ചു ബസിന് പുറത്തേക്കിറങ്ങി. അപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ലോറിക്കാരൻ പറഞ്ഞു , “ഡ്രൈവറുടെയും കണ്ടുക്ടറുടെയും പുറകെ പൊക്കോ…ഇവിടെ തനിയെ നിൽക്കണ്ടാ ….ഇത് ആന ഇറങ്ങുന്ന സമയം ആണ്….’. ഉള്ളിൽ പേടിയുണ്ടായിരുന്നതുകൊണ്ട് ആ ഉപദേശം ഞങ്ങൾ സ്വീകരിച്ചു.

ചായകുടിക്കാൻ പോയ ഡ്രൈവർ ചേട്ടനും കണ്ടക്ടർ ചേട്ടനും തിരിച്ചെത്തി.ഇതുതന്നെ അവരെ പരിചയപ്പെടാൻ പറ്റിയ അവസരം. ഞങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും അവർ രണ്ടുപേരും നല്ല കമ്പനിയായി. സ്ഥിരം ഈ റൂട്ടിൽ ബസ് ഓടിക്കുന്ന രാജേഷ് ചേട്ടനും പ്രസാദ് ചേട്ടനുമാണ് നമ്മുടെ സാരഥിമാർ. രണ്ടുപേരും പാലാ സ്വദേശികളാണ്. ശരിക്കും KSRTC ക്ക് ഒരു മുതൽക്കൂട്ടാണ് ഇവർ. എങ്ങനെയാണു യാത്രക്കാരോട് പെരുമാറേണ്ടതെന്നു ഇവരെ നോക്കി പഠിക്കണം. ഈ റൂട്ടിലെ പലപ്പോഴായുള്ള യാത്രകളിൽ ഉണ്ടായ അനുഭവങ്ങളും കാഴ്ചകളും അവർ ഞങ്ങളോട പങ്കുവെച്ചു.

അതിനിടയിൽ വാച്ച്മാൻവിളിച്ചുപറയുന്നുണ്ടായിരുന്നു…ആന വരുന്നുണ്ടെന്ന്. പിറകിൽനിന്നും അടിക്കുന്ന വെളിച്ചത്തെ കീറിമുറിച്ചുകൊണ്ടു ആനയുടെ മാസ്സ് എൻട്രി. ഞങ്ങൾ എല്ലാരും ഓടി ബസിൽ കയറി വാതിലടച്ച് ഒച്ചയുണ്ടാക്കാതെ നോക്കിയിരുന്നു. മരത്തിന്റെ ചില്ലകൾ ഒടിച്ച് അവിടെ കിടന്ന ഒരു കാറിൽ ഓരോ അടികൊടുത്ത് ബസിന്റെ സൈഡിലൂടെ അവൻ നടന്നുനീങ്ങി. കാറിൽ ഉണ്ടായിരുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാമല്ലോ. അവന്റെ ചലനങ്ങൾ കുറെയൊക്കെ രാഹുൽ വീഡിയോയിൽ പകർത്തി. എന്തായാലും വനത്തിലൂടെയുള്ള യാത്രയുടെ തുടക്കം തന്നെ ഗംഭീരമായി. ക്രത്യം 6 മണിക്ക് ചെക്‌പോസ്റ് തുറന്നു. ആദ്യം പോകുന്നത് നമ്മുടെ KSRTC തന്നെയാണ്. ഞങ്ങൾ ബസിന്റെ ബോണറ്റിലും മുൻപിലുള്ള പടികളിലുമൊക്കെയെയായി സീറ്റുപിടിച്ചു. തുടർന്നുള്ള യാത്ര കണ്ണിനു കുളിർമ നൽകുന്ന ഒന്നായിരുന്നു.

മുതുമല നാഷണൽ പാർക്ക് താണ്ടുന്നതിനിടയിൽ ഒരു കരടി ബസിന് മുൻപിലൂടെ റോഡിനു വട്ടം ചാടി മറുവശത്തെത്തി. പിന്നീട് അങ്ങോട്ട് കാഴ്ചകളുടെ പൂരം തന്നെ ആയിരുന്നു. പുൽത്തകിടിയിൽ മേയുന്ന മാൻകൂട്ടം, മയിൽ, പിന്നെ പച്ചപ്പട്ടുടുത്തു നിൽക്കുന്ന കാടിന്റെ ആ സൗന്ദര്യവും.

അങ്ങനെ മുതുമല, ബന്ദിപ്പൂർ നാഷണൽ പാർക്കുകൾ കടന്ന്, കേരളം- തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ രാവിലെ 7 മണിക്ക് ഞങ്ങൾ ബസ് ഇറങ്ങി. രാജേഷ് ചേട്ടൻ പറഞ്ഞിരുന്നു – ഈ ബസിൽ തന്നെ തിരിച്ചു പോരുകയാണെങ്കിൽ രാത്രിയിൽ ഇതിലും കൂടുതൽ വന്യമ്രഗങ്ങളെ കാണാൻ പറ്റുമെന്ന്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചോളാൻ പറഞ്ഞു അദ്ദേഹത്തിന്റെ മൊബൈൽ നമ്പറും ഞങ്ങൾക്ക് തന്നു. ഇതിൽ കൂടുതൽ ഇനി ഞങ്ങൾക്ക് എന്തുവേണം?. വൈകുന്നേരം 6 മണിക്ക് ബസ് ബാംഗളൂരിൽനിന്ന് യാത്ര ആരംഭിക്കുമെന്നും 9 മണിക്ക് മൈസൂർ, 11 മണിക്ക് ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽ എത്തുമെന്നും ചേട്ടൻ പറഞ്ഞതനുസരിച്ചു ഞങ്ങൾ ബാക്കി ഉള്ള യാത്ര പ്ലാൻ ചെയ്തു. തിരിച്ചുള്ള യാത്രയിൽ എവിടെനിന്നു ബസിൽ കയറും എന്ന് ഫോൺ വിളിച്ചു പറയാമെന്നും പറഞ്ഞു ചങ്കുവണ്ടിയെ ഞങ്ങൾ ബാംഗ്ലൂർക്ക് യാത്രയാക്കി.

അടിപൊളി ഒരു പ്രഭാത ഭക്ഷണത്തിനുശേഷം ഞങ്ങൾ പോയത് ഗുണ്ടൽപേട്ടിലെ ഗോപാലസ്വാമിഹിൽസിലേക്കാണ്. അവിടെ ഞങ്ങളെ കാത്തിരുന്നത് അതിമനോഹരമായ ഒരു അമ്പലവും കോടമഞ്ഞു പുതച്ചുകിടക്കുന്ന ഒരു താഴ്വരയുമാണ്. ബന്ദിപ്പൂർ നാഷണൽ പാർക്കിലെ ഏറ്റവും ഉയരം കൂടിയ മലയാണ്, കന്നടയിൽ പറഞ്ഞാൽ “ഹിമവദ് ഗോപാലസ്വാമി ബെട്ട”. ബാംഗ്ലൂരിൽ നിന്ന് 220 km ഉം മൈസൂരിൽനിന്ന് 75 km ഉം ഗുണ്ടൽപേട്ടിൽനിന്ന് 10 km ഉം സഞ്ചരിച്ചാൽ ഈ അമ്പലത്തിൽ എത്താം. ഗുണ്ടൽപേട്ടിൽ എത്തുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണിത്. ആനയും മറ്റു വന്യമ്രഗങ്ങളും എപ്പോഴും മേഞ്ഞുനടക്കുന്ന ഈ മലയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം ഇല്ല. എന്നാൽ അടിവാരത്തുനിന്ന് കർണാടക സർക്കാരിന്റെ ഷട്ടിൽ ബസ് സർവീസ് ഉണ്ട്. എപ്പോഴും കോടമഞ്ഞ്‌ പുതഞ്ഞു കിടക്കുന്ന ഈ മലയുടെ മുകളിൽ നിന്ന് സൂര്യോദയവും സൂര്യാസ്തമയവും കാണുന്നത് വേറിട്ടൊരു അനുഭൂതിയാണ്.

മലമുകളിലെ കാഴ്ചകൾക്കുശേഷം ഞങ്ങൾ ഗുണ്ടൽപേട്ട് നഗരത്തിലേക്ക് യാത്ര തിരിച്ചു. റോഡിന് ഇരു വശവും പൂത്തുനിൽക്കുന്ന സൂര്യകാന്തിത്തോട്ടം ആയിരുന്നു അടുത്ത ലക്ഷ്യം. ഒരു ചെറിയ തുക തോട്ടത്തിലെ നോട്ടക്കാരന് നൽകി ഞങ്ങൾ സൂര്യകാന്തിച്ചെടികളുടെ നടുവിലേക്കിറങ്ങി. ഒരു നിമിഷം അങ്ങനെ തന്നെ നിന്ന് ആ വർണ്ണവിസ്മയം ആസ്വദിച്ചു. ചുറ്റിനും മഞ്ഞക്കടൽ. വാക്കുകൾകൊണ്ട് വർണിക്കാനാകാത്തത് ചിത്രങ്ങൾക്കു കഴിയും. ആവശ്യത്തിന് ഫോട്ടോകളും വീഡിയോയും പകർത്തി ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

ഉച്ചഭക്ഷണത്തിനു സമയമായി. അത് എവിടെനിന്നു കഴിക്കും എന്ന കാര്യത്തിൽ സംശയം ഉണ്ടായില്ല. രാവിലെ ഭക്ഷണം കഴിച്ച അതെ ഹോട്ടലിലേക്ക് വച്ചുപിടിച്ചു. അത്രയും സ്വാദിഷ്ടമായിരുന്നു അവിടുത്തെ ഭക്ഷണം. വൈകുന്നേരമാകാൻ…ബസ് വരാൻ ഇനിയും മണിക്കൂറുകൾ കഴിയണം. ഇനിയെങ്ങോട്ട് എന്ന ചോദ്യം ഞങ്ങൾ പരസ്പരം ചോദിച്ചു. ഒരേയൊരു ഉത്തരം – മൈസൂർ. പതിവിൽനിന്നു വ്യത്യസ്തമായി തുടർന്നുള്ള യാത്ര ഒരു ലോറിയിൽ ആക്കാൻ തീരുമാനിച്ചു. കുറേനേരം വഴിയരികിൽ നിന്ന് ലോറികൾക്ക് കൈ കാണിച്ചെങ്കിലും ഒന്നുപോലും നിർത്തിയില്ല. അവസാനം കർണാടകയുടെ നോൺസ്റ്റോപ് KSRTC യിൽ മൈസൂരിലേക്ക്.

മൈസൂരിന്റെ പതിവ് ആകർഷണങ്ങളായ കൊട്ടാരം, മ്രഗശാല എന്നിവയൊക്കെ തിടുക്കത്തിൽ കണ്ടുതീർത്ത് ഞങ്ങൾ മൈസൂർ നഗരം ഒരുവട്ടം നടന്നു കാണുവാൻ തീരുമാനിച്ചു. അതിവിശാലമായ നഗരത്തിലൂടെ ഏകദേശം ഒരു 4 -5 km നടന്നിട്ടുണ്ടാകും.അതിനിടയിൽ കണ്ട കാഴ്ചകൾ വളരെയേറെയാണ്. ഒരു കുമ്പിൾ കടലയും കൊറിച്ചുകൊണ്ട് ഞങ്ങൾ നഗരമധ്യത്തിലൂടെ തലങ്ങും വിലങ്ങും നടന്നു. രാവിലെ മുതൽ തുടങ്ങിയ ഊരുതെണ്ടൽ അവസാനിപ്പിച്ച് തിരികെ ബസ്സ്റ്റാൻഡിലേക്ക്…..രാജേഷ് ചേട്ടനെ വിളിച്ചു ഞങ്ങൾ മൈസൂരിൽനിന്ന് ബസിൽ കയറുമെന്നു പറഞ്ഞു.

നീണ്ട ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ 9 മണിക്ക് നമ്മുടെ പടക്കുതിര അതാ വന്നു നിൽക്കുന്നു മൈസൂർ ബസ് സ്റ്റാൻഡിൽ. ചേട്ടന്മാർ ചോദിച്ചു …..കാഴ്ചകളൊക്കെ കണ്ടോ മക്കളേ?…ഞങ്ങളുടെ മുഖത്തെ പ്രസന്നത കണ്ടപ്പോൾ അവർക്കും സന്തോഷം. ഞങ്ങൾ പകർത്തിയ ഫോട്ടോകളും വിഡിയോകളും അവരെ കാണിച്ചുകൊടുത്തു. വന്നത് വെറുതെയായില്ല എന്ന ഉത്തമ ബോധ്യത്തോടെ തിരികെ തൊടുപുഴയിലേക്കുള്ള യാത്ര ആരംഭിച്ചു. വീണ്ടും ബസിന്റെ മുൻപിൽ തന്നെ നമ്മുടെ സീറ്റ്. 11 :30 pm ആയപ്പോഴേക്കും വീണ്ടും വണ്ടി വനത്തിലൂടെ ഓടിത്തുടങ്ങി. സ്പെഷ്യൽ പാസ് ഉള്ളതുകൊണ്ടാണ് ആ സമയത്ത് വനത്തിലൂടെയുള്ള യാത്ര സാധ്യമായത്. അല്ലെങ്കിൽ 9 pm മുതൽ 6 am വരെ ഗതാഗത നിയന്ത്രണം ഉണ്ട്. വീണ്ടും കണ്ടു റോഡിനോടുചേർന്ന് മേയുന്ന ആനക്കൂട്ടം, മാൻപേടകൾ, മ്ലാവ്, കാട്ടുപോത്തുകൾ, മുയൽ …..അങ്ങനെ അങ്ങനെ……

രണ്ടു രാത്രിയും ഒരു പകലും ഓടിനടന്ന് കണ്ടുതീർത്ത മനോഹരമായ കാഴ്ചകൾ
ഓരോന്നായി ഓർത്തെടുത്ത് ഉറങ്ങാൻ കിടന്നു. രാവിലെ 5 :45 ആയപ്പോഴേക്കും
തകർത്തുപെയ്യുന്ന മഴയുടെ അകമ്പടിയോടെ നമ്മുടെ ചങ്കുവണ്ടി തൊടുപുഴയെത്തി.
ചേട്ടന്മാരോട് യാത്ര പറഞ്ഞു ഞങ്ങൾ ഓരോരുത്തരും വീടുകളിലേക്കായി വഴിപിരിഞ്ഞു….അടുത്ത യാത്രയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ നെയ്‌തുകൊണ്ട്. യാത്രകൾ അവസാനിക്കുന്നില്ല……….