നന്ദി എറണാകുളം… കളക്ടർ സുഹാസ് IAS പടിയിറങ്ങുന്നു…

പ്രളയം, കൊറോണ തുടങ്ങിയ ദുരിതകാലത്ത് എറണാകുളത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്ത എസ് സുഹാസ് കലക്ടര്‍ പദവിയിൽ നിന്നും പടിയിറങ്ങുകയാണ്. ജാഫര്‍ മാലിക് ഐഎഎസിനാണു ഇനി എറണാകുളത്തിൻ്റെ ഭരണച്ചുമതല. സ്ഥാനം കൈമാറുന്നതിന് മുൻപ് അദ്ദേഹം തൻ്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു.

“പ്രിയപ്പെട്ടവരെ, കർണാടക സ്വദേശിയായ ഞാൻ മലയാളി ആയി മാറിയത് 2013 ൽ അസിസ്റ്റന്റ് കളക്ടറായി എറണാകുളത്തുനിന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോളാണ്. അന്നുമുതൽ എറണാകുളത്തോടുള്ള എന്റെ സ്നേഹത്തിന്റെ പ്രതിഫലനം എന്നോണം ഞാൻ ഇവിടെത്തന്നെ സബ് കളക്ടർ ആയി. അതിനു ശേഷം കുറച്ചു നാൾ തിരുവന്തപുരത്തു പല വകുപ്പുകളിലായി ജോലി ചെയ്ത ശേഷം ജില്ലാ കളക്ടർ ആയി വയനാട്ടിലും ആലപ്പുഴയിലും ഓരോ വർഷം. വീണ്ടും നിയോഗം പോലെ എറണാകുളത്തേക്കു നിങ്ങളുടെ കളക്ടർ ആയി.

കഴിഞ്ഞ കാലങ്ങളിൽ ഒക്കെയും നിങ്ങളെ സേവിക്കുവാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയായി ഞാൻ കരുതുന്നു. തിരക്കുകൾ മൂലം മറുപടികൾ പലപ്പോഴും അയക്കുവാൻ സാധിച്ചില്ലെങ്കിലും നിങ്ങൾ മുഖപുസ്തകത്തിലൂടെ അറിയിച്ച – ശ്രദ്ധയിൽ പെടുത്തിയ കാര്യങ്ങളിൽ പരിഹാരം കാണുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

വയനാട്ടുകാർ നൽകിയ സ്നേഹത്തിന്റെ പരിലാളനയിൽ നിന്നും തിരക്കിട്ട 2018 വെള്ളപ്പൊക്കം നേരിടാൻ തുടങ്ങിയ ആലപ്പുഴയുടെ ദിവസങ്ങളിലേക്കു പെട്ടന്നാണ് ചുമതല എടുത്തു മാറിയതും ദിവസങ്ങൾ കൊണ്ട് ആലപ്പുഴക്കാരുടെ ഒരു കൂടെപ്പിറപ്പായി മാറുവാൻ സാധിച്ചതും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. വയനാട്ടിൽ നിന്നും ആലപ്പുഴയിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തും സ്നേഹവുമായി എറണാകുളത്തു 2019 ജൂൺ 20നു ചുമതല ഏറ്റെടുത്തപ്പോൾ മുതൽ നിങ്ങൾ നൽകിയ സ്നേഹവും, അർപ്പിച്ച വിശ്വാസവും പൂർണ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു പ്രവർത്തിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

ബഹു: സർക്കാർ എന്നിൽ വിശ്വാസം ഏല്പിച്ചു നൽകിയ ചുമതല പൂർണമനസോടെ ഉത്തരവാദിത്വത്തോടെയും വിശ്വാസത്തോടെയും ഇന്ന് വരെ ചെയ്തിട്ടുണ്ട്. അത് നാളെയും തുടരും.
എന്റെ പ്രവർത്തനങ്ങളുടെ വിജയം എന്റെ മാത്രം വിജയമായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല, മറിച്ചു തോളോട് തോൾ ചേർന്ന് എന്റെ ഒപ്പം പ്രവർത്തിച്ച ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കക്ഷി രാഷ്രീയഭേദമില്ലാതെ പ്രവർത്തിച്ച ജനപ്രതിനിധികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ – നന്ദി.

എന്റെ പിൻഗാമി ആയി ഇന്ന് ചുമതല ഏൽക്കുന്ന ശ്രീ. ജാഫർ മാലിക്കിനും തുടർന്നും എല്ലാ പിന്തുണയും നൽകണമേയെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും മറുപടിയായി രണ്ടു വാക്കു മാത്രം “നന്ദി” “സ്നേഹം.” ഇതൊക്കെയാണെങ്കിലും ഒരു കാര്യം മറക്കേണ്ടാ… കൊറോണയിൽ നിന്നും നാട് പൂർണമായി മുക്തമാകുന്നതുവരെ, തുടർന്നും SMS (Sanitize, Mask, Social Distance) നിങ്ങളുടെ സ്വന്തം സുഹാസ്.”

എറണാകുളം ജില്ലയ്ക്ക് വികസനത്തിന്റെയും നേട്ടങ്ങളുടെയും കാലം സമ്മാനിച്ചാണ് സുഹാസ് പടിയിറങ്ങുന്നത്. കോവിഡും പ്രളയവും തകര്‍ത്ത ജില്ലയെ കൈപിടിച്ച് ആശ്വാസതീരത്തേക്ക് ഉയര്‍ത്തിയതാണ് ഇതില്‍ പ്രധാനം. ഇനി കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്​മെൻറ് കോർപറേഷ​െൻറ സാരഥ്യത്തിലേക്കു ചുമതലയേൽക്കുന്ന സുഹാസ് സാറിന് എല്ലാവിധ ആശംസകളും നേരുന്നു.