മൂലമറ്റത്തെ സുശീലചേച്ചിയുടെ വീട്ടിലെ ഊണും കഴിച്ച് ഒരു ‘ടെക് ട്രാവൽ ഈറ്റ്’ യാത്ര

വിവരണം – ലിബിൻ ജോസ്.

“കൊറോണാക്കാലവും, മഴക്കാലവും, കഷ്ടകാലവും എല്ലാം കൂടി ഒന്നിച്ചുവന്നപ്പോൾ കുറച്ചൊന്നുമല്ല മനസ്സിന്റെ താളം തെറ്റിയിരുന്നത്‌‌. മിക്കപ്പോഴും കൂട്ടുകാരോടൊപ്പം എവിടെയെങ്കിലുമൊക്കെപ്പോയി നല്ല ഫൂഡും കഴിച്ച്‌, യാത്രകളും, അൽപ്പസ്വൽപ്പം വണ്ടിഭ്രാന്തും ഒക്കെ ആയി കറങ്ങിനടന്നിരുന്ന എന്നെ സംബന്ധിച്ചിടത്തോളം അധികം എങ്ങും പോവാനാവാത്ത ഈ അവസ്ഥ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം സുഹൃത്തും, പ്രമുഖ യൂറ്റ്യൂബ്‌ വ്ലോഗ്ഗറും ആയ Tech Travel Eat by Sujith Bhakthan മറ്റൊരു കിടിലൻ വ്ലോഗറായ അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത്‌ റോഷൻ ജോസഫിനോടൊപ്പം (Pilot On Wheels) എന്റെ നാടായ മൂലമറ്റത്തേയ്ക്ക്‌ എത്താമെന്ന്‌ അറിയിച്ചത്‌. മരുഭൂമിയിൽ മഴ കാത്തിരുന്ന വേഴാമ്പലിന്റെ അവസ്ഥ ആയിരുന്ന എനിക്ക്‌ വളരെ സന്തോഷം തോന്നിയ കാര്യമായിരുന്നു അത്‌. രാവിലെതന്നെ അവർ എത്തിച്ചേരുകയും, ഒന്നിച്ച്‌ ചുറ്റുവട്ടത്ത്‌ ഒക്കെ ചെറുതായി ഒന്ന് കറങ്ങുകയും ചെയ്തു.

സമയം ഏതാണ്ട്‌ ഉച്ചയോടടുത്തിരുന്നു. നിന്റെ നാട്ടിൽ എന്തുണ്ട്‌ സ്പെഷ്യൽ എന്ന് ചോദിച്ചാൽപ്പിന്നെ വേറെന്ത്‌ പറയാനാ? ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ. സുശീലച്ചേച്ചിയുടെ വീട്ടിലെ ഊണ്!! വെറും 70 രൂപയ്ക്ക്‌ ഇരുപത്തഞ്ചോളം കറികളും പായസവും കൂട്ടി ഇതുപോലൊരു ഊണ് എന്ന് പറഞ്ഞാൽ അതൊരിക്കലും ശരിയാവില്ല. അത്യുഗ്രനൊരു നോൺ വെജിറ്റേറിയൻ സദ്യ എന്ന് പറയുന്നതാവും ഉചിതം.

തൊടുപുഴയിൽ നിന്നും ഇടുക്കിയിലേയ്ക്കുള്ള റൂട്ടിൽ യാത്ര ചെയ്യുന്ന ഏവരുടെയും പ്രിയപ്പെട്ട ഇടമാണിത്‌. ഒരിക്കൽ വന്നവർ ഒരിക്കലും മറക്കാത്തൊരിടം. ഉച്ചയൂണിന് എന്താ കറിയെന്ന് ചോദിച്ചാൽ ശരിക്കും കുഴഞ്ഞ് പോവുകതന്നെ ചെയ്യും. അത്രത്തോളം കറികളുണ്ട് സുശീല ചേച്ചിയുടെ Don Homely Foods – ൽ. തൊടുപുഴയിൽ നിന്ന് ഇടുക്കിയിലേക്ക് പോകുന്ന വഴിയിൽ ആഡിറ്റ് ജംഗ്ഷൻ എന്ന സ്ഥലത്താണ് വിഭവ സമൃദ്ധമായ ഈ ഊണ് ലഭിക്കുന്നത്‌. തൊടുപുഴയിൽ നിന്ന് ഏകദേശം 22 -23 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്‌.

ദിവസവും വ്യത്യസ്തമായ പലതരം കറികളുമായി വർഷത്തിൽ 365 ദിവസവും ഓണസദ്യയെ വെല്ലുന്ന രീതിയിലുള്ള ഊണ്. Pure Vegetarian എന്നൊരിക്കലും പറയാനാവില്ല. കാരണം കൂടെ ചെമ്മീനും തക്കാളിയും, മീൻ പീരയും, കക്കയിറച്ചിയും, ഉണക്കിയ ബീഫ്‌ ഇടിച്ചതും ചിക്കൻ തോരനും വരെ മേമ്പൊടി ആയിട്ട്‌ കാണും. സ്പെഷ്യൽ മീനും, ബീഫും, ചിക്കൻ കറിയുമൊക്കെ വേറെയും ന്യായ വില അഡീഷണൽ കൊടുത്ത്‌ ഒപ്പം നിങ്ങൾക്ക്‌ വാങ്ങാവുന്നതുമാണ്.

എത്ര വൈകിയാണെങ്കിലും ഉച്ചയൂണ് ലഭിക്കാൻ സാധ്യതയുള്ള സ്ഥലമാണിത്‌. ഊണ് മാത്രം അല്ലാട്ടോ, രാവിലെ അത്യുഗ്രൻ ബ്രേക്ക്ഫാസ്റ്റും, നാല് മണിക്ക്‌ നല്ല ക്രിസ്പ്പി ആയ പരിപ്പുവടയും, പഴംപൊരിയും തുടങ്ങി വിവിധയിനം പലഹാരങ്ങൾ ചൂട്‌ ചായയോടൊപ്പം നിങ്ങൾക്കാസ്വദിക്കാം. വൈകുന്നേരങ്ങളിൽ സീസൺ അനുസരിച്ച്‌ തനതായ നാടൻ വിഭവങ്ങളും.
കൂടാതെ വിവിധ ഇനം അച്ചാറുകൾ, ചമ്മന്തിപ്പൊടി, ഇടിയിറച്ചി, പലഹാരങ്ങൾ മുതലായവയും, ചെറുകിട ഫംഗ്ഷനുകൾക്ക്‌ വേണ്ടിയുള്ള ഗുണമേന്മയേറിയ ഭക്ഷണവും ഓർഡർ അനുസരിച്ച്‌ ചെയ്ത്‌ കൊടുക്കുന്നതാണ്.

ഇടുക്കിയിലേയ്ക്ക്‌ വരുന്ന സഞ്ചാരികളുടെയും, റൈഡേഴ്സിന്റെയും പ്രിയപ്പെട്ട ഇടമാണിത്‌. ഭക്ഷണത്തോടൊപ്പം സ്നേഹവും വിളമ്പുന്ന സുശീലച്ചേച്ചിയുടെ കടയിൽ നിന്നും ഒരിക്കൽ ഭക്ഷണം കഴിച്ചവർ ഒരാളെയെങ്കിലും അവിടുത്തേയ്ക്ക്‌ സജ്ജസ്റ്റ്‌ ചെയ്യാതിരിക്കില്ല. വീണ്ടും ഇടുക്കിയിൽ വന്നാൽ പരിചയം പുതുക്കാനും മറക്കാറില്ല. സുശീലച്ചേച്ചിയുടെ കൈപ്പുണ്യത്തേക്കുറിച്ച്‌ കേട്ടറിഞ്ഞ്‌ ദൂരെ നിന്നുപോലും ആളുകൾ ഇങ്ങോട്ടേയ്ക്ക്‌ ഒഴുകിയെത്തുന്നുണ്ട്‌‌.

കുറിപ്പ്‌ : വീടിനോട്‌ ചേർന്ന് പ്രവർത്തിക്കുന്ന പ്രസ്ഥാനമായതിനാലും, സഹായത്തിന് ആളുകൾ കുറവായതിനാലും ഉച്ച ഊണിന്റെ സമയത്ത്‌ അൽപ്പം സ്ഥല പരിമിതിയും, കാലതാമസവും നേരിടാം. ക്ഷമയോടെ ഉള്ള സഹകരണം ആവശ്യമാണ്. Location – ആഡിറ്റ്‌ ജംഗ്ഷൻ, അശോക – കുളമാവ്‌ റോഡ്‌, മൂലമറ്റം – ഇടുക്കി. Google Map : https://maps.google.com/?q=9.809810,76.841179 , Contact no : 9495394030, 9745955708.

അങ്ങനെ വിഭവസമൃദ്ധമായ ഭക്ഷണത്തിനും ഫോട്ടോ, വീഡിയോ ഷൂട്ടിനും ശേഷം ഞങ്ങൾ നാടുകാണാനിറങ്ങി. സുജിത്‌ ഭായി എത്തിയത്‌ പുള്ളിയുടെ സ്വന്തം MG Hector ൽ ആയിരുന്നുവെങ്കിലും റോഷൻ ബ്രോ എത്തിയത്‌ ഇരുപത്തിയഞ്ച്‌ ലക്ഷത്തോളം വിലവരുന്ന Volkswagen ന്റെ T-Roc എന്ന പേരിലുള്ള പുതിയ കാറുമായി ആയിരുന്നു. അപ്പോപ്പിന്നെ അതിന്റെ Test Drive & Review ചെയ്യാതെ പിരിയാനാവില്ലല്ലോ. അങ്ങനെയാണ് ഞങ്ങൾ കുളമാവ്‌ റൂട്ടിൽ യാത്രതിരിച്ചത്‌.

സുജിത്‌ ഭായിയുടെയും ഒപ്പം റോഷൻ ബ്രോയുടെയും ഡ്രൈവിംഗ്‌ മികവും കയറ്റത്തിലും, കൊടും വളവുകളിലും പോലും ഉള്ള വാഹനത്തിന്റെ പെർഫോമൻസ്സും എടുത്തുപറയേണ്ട വസ്തുതയാണ്. രാജ്യത്തെ മലിനീകരണ നിയന്ത്രണ നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള BS6 നിലവാരത്തിലുള്ളതുമായ Petrol Automatic Transmission വാഹനമാണ് T-Roc. ഇതേ കാറ്റഗറിയിലുള്ള മറ്റ്‌ പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച്‌ ഉയർന്ന മൈലേജും ഈ വാഹനത്തിന് അവകാശപ്പെടാം. Panoramic Sunroof അടക്കം പുതുമനിറഞ്ഞ പല ഫീച്ചേഴ്സ്സും.

ചാറ്റൽ മഴയും, കോടമഞ്ഞും തഴുകിത്തലോടി അതിമനോഹരമായിരുന്നു ആ യാത്ര. വീഡിയോ ഷൂട്ടും, പടം പിടിക്കലുമൊക്കെയായി നേരം പോയതറിഞ്ഞതേയില്ല. വൈകുന്നേരത്തോടെ മൂലമറ്റത്തെത്തി വീണ്ടും കാണാമെന്ന് ബൈ പറഞ്ഞ്‌ പിരിയുമ്പോൾ ഒരുപാട്‌ നല്ല ഓർമ്മകളുണ്ടായിരുന്നു കൂട്ടിന്. യാത്രകൾ അവസാനിക്കുന്നില്ല. വിശാലമാണ് ഈ ലോകവും, ബന്ധങ്ങളും.
വളരട്ടെ ഈ ലോകം നാമോരോരുത്തരുടെയും കൈകളിലൂടെ.